തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് വ്യാപിക്കുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കായി അണികൾ ചേരിതിരിഞ്ഞ് രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അണികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ സതീശനായി പന്തംകൊളുത്തി പ്രകടനം നടത്തി. ഹൈക്കമാൻഡ് സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കോട്ടയം പ്രസ് ക്ലബ്ബിന് മുൻപിൽ ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന വിശേഷണത്തോടെ സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകളും ഉയർന്നു.
അതേസമയം, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കായും കെ.സി. വേണുഗോപാലിനായും സമാന്തരമായി നീക്കങ്ങൾ സജീവമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ചെന്നിത്തല കേരളത്തിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഔദ്യോഗികമായി മഹാരാഷ്ട്രയിലെ പാർട്ടി കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ.സി. വേണുഗോപാലിനെ അനുകൂലിച്ചും സോഷ്യൽ മീഡിയയിലും തെരുവുകളിലും പ്രചാരണം ശക്തമാണ്. എന്നാൽ, എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന മുൻ തീരുമാനം നിലനിൽക്കെ കെ.സിക്ക് വേണ്ടി ഇളവ് നൽകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കനും നിലവിൽ കേരളത്തിലുണ്ട്. ഇവർ എം.എൽ.എമാരുമായും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഗ്രൂപ്പ് പോര് തെരുവിലേക്ക് എത്തിയത് ഹൈക്കമാൻഡിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]