തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ എത്തിയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാണ്. പത്ത് വർഷത്തെ ഭരണപരിജ്ഞാനമുള്ള അദ്ദേഹം പ്രതിപക്ഷ സ്ഥാനമേൽക്കുന്നത് പാർട്ടിക്കും മുന്നണിക്കും കരുത്തേകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിനായി സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കുണ്ടായ വൻ പരാജയത്തെക്കുറിച്ച് സെക്രട്ടറിയേറ്റിൽ വിശദമായ ചർച്ചകൾ നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കുന്ന യോഗത്തിൽ, പാർലമെന്ററി രംഗത്തും സംഘടനാ തലത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഗൗരവകരമായ ആലോചനകൾ നടക്കും. നിലവിലെ സാഹചര്യത്തിൽ നേതൃത്വത്തിൽ വലിയ അഴിച്ചുപണി നടത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. അതിനാൽ തന്നെ അനുഭവസമ്പന്നനായ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ഇന്ന് യോഗം ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. എകെജി സെന്ററിന് സമീപമുള്ള പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിലൂടെ നിയമസഭയ്ക്കുള്ളിൽ ശക്തമായ സാന്നിധ്യമാകാനാണ് സിപിഐഎം ഇപ്പോൾ ലക്ഷ്യമിടുന്നത്.
