ബെംഗളൂരു: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് പാർട്ടി നടത്തിയതെന്നും എന്നാൽ പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 76 മുതൽ 80 വരെ സീറ്റുകളാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 95 സീറ്റുകൾ വരെ നേടി കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതായി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. അസമിലെ ജനവിധി പാർട്ടി അംഗീകരിക്കുന്നു. അവിടെ പ്രതീക്ഷിച്ച ഫലം തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിലവിലുണ്ടായിരുന്ന സർക്കാരുകൾക്കെതിരെയുള്ള ജനവികാരമാണ് പ്രതിഫലിച്ചതെന്ന് വിലയിരുത്തിയ അദ്ദേഹം, തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ പുതിയ രാഷ്ട്രീയ പാർട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
ചില സംസ്ഥാനങ്ങളിലെ ഫലങ്ങൾ പാർട്ടിയുടെ ആഭ്യന്തര കണക്കുകൂട്ടലുകൾക്ക് വിരുദ്ധമാണെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പ്രതികരിച്ചു. “പലയിടത്തും ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു. അത് ഫലത്തിൽ പ്രകടമാണ്. ചിലയിടങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ പിഴവ് സംഭവിച്ചു,” അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിനോട് കാണിച്ച വിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതായി ശിവകുമാർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ ഇത്ര വലിയൊരു രാഷ്ട്രീയ മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും 30 മുതൽ 40 ശതമാനം വരെ വോട്ട് വിഹിതം ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന വോട്ടർമാരുടെ താൽപ്പര്യങ്ങൾ കൃത്യമായി പഠിച്ച് ഭാവിയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]