കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് റോബിനും പ്രവർത്തകരും. ഫലം പുറത്തുവന്നതിന് പിന്നാലെ തന്നിൽ വിശ്വാസമർപ്പിച്ച കുണ്ടറയിലെ വോട്ടർമാർക്ക് റോബിൻ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൻഡിഎയ്ക്ക് ലഭിച്ചത് വെറും 3.90 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ റോബിൻ രാധാകൃഷ്ണൻ അത് 12 ശതമാനമായി ഉയർത്തി. കഴിഞ്ഞ തവണ 2,021 വോട്ടുകൾ മാത്രം ലഭിച്ചിടത്ത് ഇക്കുറി 18,996 വോട്ടുകളാണ് റോബിൻ സ്വന്തമാക്കിയത്. മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം.
അതേസമയം, കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് ആണ് മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയത്. 87,862 വോട്ടുകൾ നേടിയ അദ്ദേഹം 32,564 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എസ്.എൽ. സജികുമാർ രണ്ടാം സ്ഥാനത്തെത്തി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ റോബിൻ രാധാകൃഷ്ണൻ നടത്തിയ ചില പരാമർശങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. “കേരളത്തിൽ ഈ വരുന്ന ഇലക്ഷനിൽ ഇംപാക്ട് ഉണ്ടാക്കാൻ പോകുന്ന ചിഹ്നമാണിത്, ഇതൊന്ന് നോട്ട് ചെയ്തോ” എന്ന് റോബിൻ മാധ്യമങ്ങളോട് പറയുന്ന വീഡിയോകൾ വോട്ട് വിഹിതത്തിലെ വർദ്ധനവ് ചൂണ്ടിക്കാട്ടി ആരാധകർ പങ്കുവെക്കുന്നുണ്ട്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ വലിയ കുതിച്ചുചാട്ടം റോബിന്റെ രാഷ്ട്രീയ പ്രവേശനം വെറുതെയായില്ല എന്ന സൂചനയാണ് നൽകുന്നത്.
