ആലപ്പുഴ: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ജീവനെടുത്തു. ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം സ്വദേശിനിയും നഴ്‌സുമായ ആര്യമോൾ (26) ആണ് രോഗബാധയെത്തുടർന്ന് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളാണ്.
ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആര്യമോൾ, വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോലി രാജിവെച്ച് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. ആദ്യം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ വൈകാതെ രോഗലക്ഷണങ്ങൾ വീണ്ടും കഠിനമായതോടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 18 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഈ രോഗത്തിന് കാരണമാകുന്ന അമീബകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ജീവൻ നഷ്ടമായിരുന്നു. വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
