ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അവധി ഹർജിയാണ് സർക്കാർ സമർപ്പിച്ചത്. ബൈക്ക് ടാക്സികൾ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധവും മോട്ടോർ വാഹന നിയമത്തിന് വിരുദ്ധവുമാണെന്ന ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ഈ നീക്കം.
നേരത്തെ, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതുവരെ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ അഗ്രഗേറ്റർ കമ്പനികൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, മോട്ടോർ വാഹനമായതിനാൽ ബൈക്ക് ടാക്സിക്ക് അനുമതി നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്ന് വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാൻ ഉടമകൾക്ക് അപേക്ഷിക്കാമെന്നും, അത്തരം അപേക്ഷകൾ പരിഗണിച്ച് കോൺട്രാക്ട് കാര്യേജ് ആയി പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി വിധി വന്ന് മൂന്ന് മാസത്തിന് ശേഷമാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹർജിയിൽ വാദം കേൾക്കുന്നതിനായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.
