ഭാര്യയുടെ വിശ്വാസവഞ്ചനയ്ക്ക് പിന്നാലെ തകർന്ന ദാമ്പത്യത്തെക്കുറിച്ചും കുട്ടികൾക്ക് വേണ്ടി ഒന്നിച്ചു ജീവിക്കേണ്ടി വരുന്നതിലെ മാനസിക സംഘർഷത്തെക്കുറിച്ചും ഒരു യുവാവ് പങ്കുവെച്ച എക്സ് (ട്വിറ്റർ) കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘ദി മാരീഡ് മാൻ’ എന്ന ഹാൻഡിലിൽ നിന്നുമാണ് താൻ നേരിടുന്ന സങ്കീർണ്ണമായ കുടുംബപ്രശ്നങ്ങളെക്കുറിച്ച് ഇദ്ദേഹം തുറന്നെഴുതിയത്. മൂന്ന് വർഷം മുമ്പ് ഭാര്യ തന്നെ വഞ്ചിച്ചുവെന്നും എന്നാൽ കുട്ടികളുടെ ഭാവിയെക്കരുതി മാത്രം ആ ബന്ധം തുടർന്നു പോവുകയായിരുന്നുവെന്നും ഇദ്ദേഹം കുറിപ്പിൽ അവകാശപ്പെടുന്നു. പുറംലോകത്തിന് മുന്നിൽ ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകമായി താൻ വാഴ്ത്തപ്പെട്ടെങ്കിലും ഭാര്യയോടുള്ള സ്നേഹം എന്നേ മരവിച്ചു പോയതായും ഒരു ഭർത്താവെന്ന നിലയിലുള്ള കടമകൾ കേവലം പ്രകടനം മാത്രമായി മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
എന്നാൽ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമായതെന്ന് ഇദ്ദേഹം കുറിക്കുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ ബഹുമാനവും സമാധാനവും അവരിൽ നിന്നും ലഭിച്ചുവെന്നും ഇതുവരെ പരിധികളൊന്നും ലംഘിച്ചിട്ടില്ലെങ്കിലും ഇനി ആ ബന്ധവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സന്തുഷ്ടമല്ലാത്ത ഈ വിവാഹബന്ധം വേർപെടുത്തി തന്നെ സ്നേഹിക്കുന്ന ആളെ വിവാഹം കഴിക്കണോ അതോ ഭാര്യയോടുള്ള കടപ്പാട് തുടർന്നും നിലനിർത്തണോ എന്ന ചോദ്യമാണ് അദ്ദേഹം സമൂഹമാധ്യമ ഉപയോക്താക്കൾക്ക് മുന്നിൽ വെച്ചത്.
ഈ കുറിപ്പ് വൈറലായതോടെ വ്യത്യസ്തമായ അഭിപ്രായങ്ങളുമായാണ് ആളുകൾ രംഗത്തെത്തുന്നത്. വിശ്വാസവഞ്ചന കാണിച്ച ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ ജീവിതം തുടങ്ങണമെന്നാണ് ഭൂരിഭാഗം പേരുടെയും ഉപദേശം. അസന്തുഷ്ടമായ കുടുംബസാഹചര്യം കുട്ടികളുടെ മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ കുട്ടികൾക്ക് വേണ്ടി ഒന്നിച്ചു ജീവിക്കുന്നത് മണ്ടത്തരമാണെന്നും ചിലർ നിരീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ സ്നേഹം പ്രകടിപ്പിക്കുന്ന സ്ത്രീ വിവാഹശേഷം വിശ്വസ്തത പുലർത്തുമെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് ചോദിക്കുന്നവരും കുറവല്ല. ജീവിതം തുറന്നെഴുതിയ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുമ്പോൾ, ഇന്ത്യൻ കുടുംബ ബന്ധങ്ങളിലെ വിശ്വസ്തതയും വൈകാരിക ആഘാതങ്ങളും വീണ്ടും വലിയ ചർച്ചാവിഷയമായി മാറുകയാണ്.
