ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി പൂജ ദത്തയെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിചിത്രമായ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ചയാണ് പൂജയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ യുവതി താമസിച്ചിരുന്ന മുറിയുടെ അവസ്ഥയും അയൽവാസികളുടെ മൊഴികളും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
യുവതി താമസിച്ചിരുന്ന മുറിയിലുടനീളം കീറിമുറിച്ച നിലയിലുള്ള കടലാസുകൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇത് മരണത്തിന് മുൻപ് യുവതി അനുഭവിച്ചിരുന്ന കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്കോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലേക്കോ ആണോ വിരൽ ചൂണ്ടുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പൂജ ഒരു അന്തർമുഖയായിരുന്നുവെന്നും അയൽക്കാരുമായി സംസാരിക്കാറില്ലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ പലപ്പോഴും അർദ്ധരാത്രിയിൽ മുറിക്കുള്ളിൽ നിന്ന് പൂജ പാട്ടുപാടുന്ന ശബ്ദം കേൾക്കാറുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച് മുൻപ് പരാതികൾ ഉയർന്നിരുന്നുവെന്നും അയൽവാസികൾ വെളിപ്പെടുത്തി.
2024 മുതൽ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂജ, കരാർ ഒപ്പിടുന്ന സമയത്ത് തന്റെ ബന്ധുക്കളെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും വീട്ടുടമയ്ക്ക് നൽകിയിരുന്നില്ല. ഇതുമൂലം അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 2025 മാർച്ചിൽ പൂജ തന്റെ ജോലി രാജിവെച്ചിരുന്നു. അതിനുശേഷം മറ്റെവിടെയെങ്കിലും ജോലിയിൽ പ്രവേശിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അഡുഗോഡി പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]