ദുബായ്: ഗൾഫ് രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ വ്യോമാക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ ഒമാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധസേന വെടിവെച്ചിട്ടു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായിലെ തന്ത്രപ്രധാന മേഖലകളിൽ കർശന ജാഗ്രത തുടരുകയാണ്.
ദുബായിൽ വർക്ക് ഫ്രം ഹോം; പ്രതിരോധം ശക്തമാക്കി യുഎഇ
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) നേരെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകി. ഡൗൺ ടൗണിലെ ഓഫീസുകളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ ആളുകളെ ഒഴിപ്പിച്ചു.
ഇന്നലെ മാത്രം 27 ഡ്രോണുകളും 7 ബാലിസ്റ്റിക് മിസൈലുകളുമാണ് യുഎഇക്ക് നേരെ എത്തിയത്. ഇവ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് സെൻട്രൽ ദുബായിലെ ഒരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. അൽഖൂസിന് സമീപം ഡ്രോൺ ഭാഗങ്ങൾ വീണ് തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പരിക്കേറ്റവരുടെ എണ്ണം 141 ആയി.
ഒമാനിൽ ഡ്രോൺ വീണ് മരണം
ഒമാനിലെ സോഹാറിലുള്ള അൽ അവാഹി വ്യവസായ മേഖലയിലാണ് ഇറാൻ ഡ്രോൺ വീണ് രണ്ട് വിദേശികൾ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. സോഹാറിൽ തന്നെ മറ്റൊരു ഡ്രോൺ കൂടി വീണെങ്കിലും ആളപായമില്ല. സ്ഥിതിഗതികൾ വഷളായതോടെ ഒമാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി. മസ്കറ്റിലെ യുഎസ് എംബസി അമേരിക്കക്കാർക്ക് കർശന യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദിയിലും ബഹ്റൈനിലും ആക്രമണം
സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇന്നലെ 45 ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ബഹ്റൈനിൽ ഇതുവരെ 191 ഡ്രോണുകളും 115 മിസൈലുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലോകരാജ്യങ്ങളുടെ താക്കീത്
ഇറാന്റെ അതിക്രമത്തിനെതിരെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ 136 രാജ്യങ്ങൾ ഒപ്പിട്ടത് അവർക്കുള്ള ശക്തമായ താക്കീതാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. അതേസമയം, രാജ്യത്തെ ഇന്ധന വിതരണത്തിൽ തടസ്സങ്ങളില്ലെന്നും ഫുജൈറ പെട്രോളിയം മേഖലയിലെ പ്രവർത്തനം സാധാരണ നിലയിലായെന്നും യുഎഇ ഊർജ്ജ മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]