ബെംഗളൂരു: സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷാ തയാറെടുപ്പിനായി അവധിക്ക് അർഹതയുണ്ടെന്ന് ബെംഗളൂരു ഹൈക്കോടതി.
പരീക്ഷാ ദിവസങ്ങളിൽ മാത്രമല്ല, പഠനത്തിനായി തയാറെടുക്കുന്ന (Study Leave) ദിവസങ്ങളിലും ചൈൽഡ് കെയർ ലീവ് (CCL) അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി.
അവധി അനുവദിച്ച കേന്ദ്ര ഭരണ ട്രൈബ്യൂണൽ (സിഎടി) ഉത്തരവിനെ ചോദ്യം ചെയ്തു കേന്ദ്ര ഐടി മന്ത്രാലയവും ബെംഗളൂരുവിലെ സി–ഡാക്കും (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസുമാരായ എസ്.ജി.പണ്ഡിറ്റും കെ.വി.അരവിന്ദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
സിബിഎസ്ഇ പരീക്ഷകൾക്കു തയാറെടുക്കുന്ന 2 മക്കളെ സഹായിക്കാനായി സി–ഡാക് ജീവനക്കാരിയായ വി.കവിത 2025 ഡിസംബർ 16 മുതൽ മേയ് 20 വരെ ചൈൽഡ് കെയർ അവധി തേടിയിരുന്നു. എന്നാൽ, ഫെബ്രുവരി 16 മുതൽ ഈ മാസം 7 വരെയുള്ള 18 ദിവസത്തെ അവധി മാത്രമേ സി–ഡാക് അനുവദിച്ചുള്ളൂ.
ഇതിനെ ചോദ്യം ചെയ്തുള്ള പരാതിയിലാണു കവിതയ്ക്ക് അനുകൂലമായി ഫെബ്രുവരി 5നു കേന്ദ്ര ഭരണ ട്രൈബ്യൂണൽ വിധിച്ചത്. ഫെബ്രുവരി 8 മുതൽ മേയ് 20 വരെ അവധി അനുവദിച്ചായിരുന്നു വിധി.
പരീക്ഷ തീയതികളിൽ മാത്രമല്ല, പരീക്ഷയ്ക്കായി കുട്ടികളെ ഒരുക്കാനും ചൈൽഡ് കെയർ അവധികൾ അനുവദിക്കാൻ കേന്ദ്ര സിവിൽ സർവീസസ് നിയമത്തിന്റെ 43–സി ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ ചോദ്യം ചെയ്താണു കേന്ദ്ര സർക്കാരും സി–ഡാക്കും ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]