ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന വാച്ചിനെച്ചൊല്ലി വിവാദം. സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ 43 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ധരിക്കുന്നതെന്ന് ബിജെപി വിമർശിച്ചു. സിദ്ധരാമയ്യ കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയപ്പോൾ ധരിച്ച വാച്ച് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ശിവകുമാറും ഇതേബ്രാൻഡ് വാച്ചാണ് ധരിച്ചിരിക്കുന്നത്.
സിദ്ധരാമയ്യ 70 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2016-ൽ ബിജെപി പ്രചാരണം നടത്തിയിരുന്നു. വിദേശത്തുള്ള ഒരു സുഹൃത്ത് സമ്മാനമായി നൽകിയതാണ് വാച്ചെന്നായിരുന്നു അന്ന് സിദ്ധരാമയ്യയുടെ വിശദീകരണം.
ആ വാച്ച് സർക്കാർ സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാച്ച് ധരിച്ചിരിക്കുന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവും എക്സിൽ പങ്കിട്ട ബിജെപി സിദ്ധരാമയ്യ വ്യാജ സോഷ്യലിസ്റ്റാണെന്നും ആരോപിച്ചു.
അതേസമയം, ഓസ്‌ട്രേലിയ സന്ദർശത്തിനിടെ 24 ലക്ഷം രൂപ നൽകിയാണ് താൻ വാച്ച് വാങ്ങിയതെന്ന് ശിവകുമാർ പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം നൽകിയാണ് വാച്ച് വാങ്ങിയത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണമിടപാട് നടത്തിയെന്നും അത് പരിശോധിക്കാമെന്നും ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുടെ വാച്ചിനെക്കുറിച്ച് അറിയില്ല. അദ്ദേഹത്തിനും വാച്ച് വാങ്ങി ധരിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന് മകനോ ഭാര്യയോ സമ്മാനമായി നൽകിയതായിരിക്കാമെന്നും ശിവകുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബര സൗകര്യങ്ങളെക്കുറിച്ച് ബിജെപി എന്തുകൊണ്ടാണ് പറയാത്തതെന്ന് കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് ചോദിച്ചു. ലക്ഷങ്ങൾ വിലയുള്ള സൺഗ്ലാസുകളും സ്യൂട്ടുകളും പേനകളും ജാക്കറ്റുകളുമാണ് മോദി ധരിക്കുന്നതെന്നും അർഷാദ് ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]