ബെംഗളൂരു∙ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്നു 27കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
ഐടി കമ്പനി ജീവനക്കാരിയായ ബെംഗളൂരു സദഗുണ്ടെപാല്യയിലെ ശിൽപ പഞ്ചാംഗമത്തിന്റെ മരണത്തിൽ ഭർത്താവ് പ്രവീണിനെയാണ് അറസ്റ്റു ചെയ്തത്. ഒന്നരമാസം ഗർഭിണിയായിരുന്നു ശിൽപ.
2022 ഡിസംബറിലായിരുന്നു പ്രവീണുമായുള്ള ശിൽപ്പയുടെ വിവാഹം. 35 ലക്ഷം രൂപയും 150 ഗ്രാം സ്വർണവും സ്ത്രീധനമായി നൽകിയെന്ന് ശിൽപ്പയുടെ കുടുംബം പറയുന്നു.
ഐടി കമ്പനി ജീവനക്കാരനായിരുന്ന പ്രവീൺ പിന്നീട് രാജിവച്ച് പാനിപൂരി വിൽക്കുന്ന ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ ദമ്പതികൾക്ക് ഒരു മകനും ജനിച്ചു.
പ്രവീണും അമ്മ ശാന്തവ്വയും ചേർന്ന് അഞ്ചു ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പേരിൽ മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. പണം കിട്ടാതായതോടെ പ്രവീണിന്റെ കുടുംബം ശിൽപ്പയെ സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു.
എന്നാൽ കഷ്ടപ്പെട്ടു പണം കണ്ടെത്തി മകളെ ഭർത്താവിന്റെ വീട്ടിലേക്കു തന്നെ തിരികെ അയച്ചെന്നു ശിൽപ്പയുടെ അമ്മ ശാരദ പറഞ്ഞു.
പക്ഷേ, പീഡനം തുടർന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ശിൽപ്പ ആത്മഹത്യ ചെയ്തെന്ന വിവരം പ്രവീണിന്റെ വീട്ടുകാർ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ശിൽപ്പയുടെ വീട്ടുകാർ കണ്ടത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മകളുടെ ജീവനറ്റ ശരീരമായിരുന്നു. തുടർന്ന് ശാരദയുടെ പരാതിയിൽ കേസെടുത്ത് പ്രവീണിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]