മുൻമന്ത്രിയെ വീഡിയോകോളുകൾ റെക്കോഡു ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച വനിതാനേതാവും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു : വീഡിയോകോളുകൾ റെക്കോഡുചെയ്ത് ഭീഷണിപ്പെടുത്തി കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയിൽനിന്ന് പണംതട്ടാൻ ശ്രമിച്ച വനിതാനേതാവും ഭർത്താവും അറസ്റ്റിൽ.

കലബുറഗി ആലന്ദ് സ്വദേശി മഞ്ജുള പാട്ടീൽ, ഭർത്താവ് ശിവരാജ് പാട്ടീൽ എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.

മുൻമന്ത്രി മാലികയ്യ ഗുത്തേദാറിനെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. മാലികയ്യയും മഞ്ജുളയും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോകളടക്കം പ്രചരിപ്പിക്കുമെന്ന് മാലികയ്യയെയും മകൻ റിതേഷിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. മഞ്ജുളയുടെയും ശിവരാജിന്റെയും ഫോൺവഴിയുള്ള ഭീഷണി തുടരുന്നതിനിടെ റിതേഷ് പോലീസിനെ സമീപിച്ചു.

പണംവാങ്ങാനായി ബെംഗളൂരു അശോക്‌നഗറിലെ ഒരു മാളിന് സമീപത്തുവന്ന ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു.

ഇവരിൽനിന്ന് ആറ് സ്മാർട്ട്‌ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കൂടുതൽപേരെ ഇവർ സമാനരീതിയിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയിൽവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us