ബെംഗളൂരു: കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം ശക്തമായി തുടരുമെന്നും വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ ഉൾനാടൻ ജില്ലകളായ ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പൽ എന്നിവടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിനുപുറമെ തെക്കൻ ഉൾനാടൻ ജില്ലകളായ മൈസൂർ, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിലും കനത്ത മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും പ്രവചിക്കപ്പെട്ടിട്ടുള്ളതിനാലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് ഏർപ്പെടുത്തിയത്.
തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ മിതമായ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. കനത്ത മഴ മുന്നറിയിപ്പുള്ള ജില്ലകൾക്ക് പുറമെ ബാഗൽകോട്ട്, ബെൽഗാം, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ എന്നീ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. ഈ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം.
തലസ്ഥാന നഗരമായ ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ബെല്ലാരി, ചിക്കബെല്ലാപ്പൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, കുടക്, കോലാർ, രാമനഗര, ശിവമൊഗ്ഗ, തുംകൂർ, വിജയനഗർ എന്നീ ജില്ലകളിലും പരക്കെ മിതമായ മഴ ലഭിച്ചേക്കും. ബെംഗളൂരു നഗരത്തിൽ വൈകുന്നേരങ്ങളിലോ രാത്രിയിലോ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.
ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴസമയത്ത് പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കരികിലോ മരങ്ങളുടെ ചുവട്ടിലോ നിൽക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിച്ചു. മോശം കാലാവസ്ഥ വിളകളെയും കന്നുകാലികളെയും ബാധിക്കാതിരിക്കാൻ കർഷകർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
