ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ വെട്ടുകത്തിയുപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ബെംഗളൂരുവിലെ കുംബളഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സയദ് അഹമ്മദ് (55), നസ്രീന ബാനു (48) എന്നിവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈകൾക്കും കാലുകൾക്കും തലയ്ക്കും തോളെല്ലിനുമാണ് വെട്ടേറ്റിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഫർഹാൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു.
മെയ് 28-ന് ബക്രീദ് പെരുന്നാൾ ദിനത്തിലായിരുന്നു സംഭവം. പ്രതിയായ ഫർഹാൻ തന്റെ ഭാര്യ സയീദ നേഹയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പാർട്ട്‌മെന്റിൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ സമയം സയീദ നേഹ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യയെ കാണാത്തതിനെത്തുടർന്ന് കടുത്ത പ്രകോപിതനായ ഫർഹാൻ, വീട്ടിലുണ്ടായിരുന്ന ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും നേരെ വെട്ടുകത്തിയെടുത്ത് ക്രൂരമായി അക്രമിക്കുകയായിരുന്നു.
പോലീസ് നൽകുന്ന വിവരമനുസരിച്ച് ഫർഹാനും സയീദ നേഹയും അഞ്ച് വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇവർ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏകദേശം നാല് മാസം മുൻപ് സയീദ നേഹ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് കരുതുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഫർഹാൻ മുബാറക്കിനായി കുംബളഗോഡ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
