വിവാദത്തിൽ കോളടിച്ച് നന്ദിനി; തിരുപ്പതി ലഡു തയ്യാറാക്കാൻ 350 ടൺ നന്ദിനി നെയ്യ് ആവശ്യപ്പെട്ട് ദേവസ്ഥാനം

ബെംഗളൂരു : ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിനെച്ചൊല്ലിയുള്ള വിവാദത്തിൽ നേട്ടം കൊയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നൽകിവന്ന കമ്പനികളെ ഒഴിവാക്കി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) തീരുമാനിച്ചു. തിരുപ്പതി ദേവസ്ഥാനം മിൽക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവിൽ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.

തിരുപ്പതി ലഡുവുണ്ടാക്കാൻ 2013 മുതൽ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ടെൻഡർ നേടാൻ കെ.എം.എഫിന് ആയില്ല.

മൂന്നുമാസത്തേക്ക് 350 ടൺ നെയ്യ് നൽകാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ചെയർമാൻ ഭീമ നായക് പറഞ്ഞു.

കർണാടകത്തിലെ ക്ഷീരോത്പാദകരുടെ സഹകരണ ഫെഡറേഷനാണ് കെ.എം.എഫ്. നന്ദിനി ബ്രാൻഡിലിറക്കുന്ന പാൽ, തൈര്, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ചോക്‌ലെറ്റ് തുടങ്ങിയവ കർണാടകത്തിന് പുറത്തേക്കും പോകുന്നുണ്ട്.

ജഗൻമോഹൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. തുടർന്നുനടന്ന പരിശോധനയിൽ മൃഗക്കൊഴുപ്പ് സ്ഥിരീകരിച്ചതായും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us