മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ വിലപിടിപ്പുള്ള വാച്ച് തട്ടിയെടുക്കാൻ ശ്രമം. മുംബൈയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. കാറിന്റെ പിൻസീറ്റിലിരുന്ന് പുറത്തുള്ള ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു താരം. ഇതിനിടെ സെൽഫി എടുക്കാനെന്ന വ്യാജേന രണ്ട് കുട്ടി ആരാധകർ കാറിന് അരികിലേക്ക് എത്തുകയായിരുന്നു.
ആരാധകരിൽ ഒരാൾ പെട്ടെന്ന് രോഹിതിന്റെ കൈ കവരുകയും വാച്ച് ഊരിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. അപായം തിരിച്ചറിഞ്ഞ താരം ഉടൻ തന്നെ കൈ ഉള്ളിലേക്ക് വലിക്കുകയും കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തുകയും ചെയ്തു. ആരാധകരുടെ ഈ അപ്രതീക്ഷിത പെരുമാറ്റത്തിൽ രോഹിത് ശർമ അതീവ അസ്വസ്ഥനായി. വിൻഡോ ഗ്ലാസ് അടയ്ക്കുന്നതിന് മുൻപായി താരം കുട്ടികളോട് ദേഷ്യപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം അതിക്രമങ്ങൾ അനുവദിക്കാനാവില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ഏകദേശം 3.25 കോടി രൂപ വിലമതിക്കുന്ന റോളക്സ് കമ്പനിയുടെ “ജിറാഫ്” മോഡൽ വാച്ചാണ് രോഹിത് ധരിച്ചിരുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ നടന്ന സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ രോഹിത് ശർമ ഇതുവരെ തയ്യാറായിട്ടില്ല.
