ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അവസാനിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ, നേതാക്കളുടെ പേരിലുള്ള പരസ്യമായ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തകരോട് സംയുക്തമായി അഭ്യർത്ഥിച്ചു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. പ്രവർത്തകർ ഇത്തരത്തിൽ പരസ്യമായി രംഗത്തിറങ്ങുന്നത് കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്ന് എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷിയും ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ പാർട്ടിയിൽ വലിയ തോതിലുള്ള അസ്വാരസ്യങ്ങൾ പുകയുന്നതായാണ് സൂചനകൾ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ താൻ എംഎൽഎ സ്ഥാനം ഒഴിയുമെന്ന് വി.ഡി. സതീശൻ നിലപാടെടുത്തതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. ഇതോടെ കേരളത്തിലെ നേതൃതലത്തിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നതായി വ്യക്തമാകുന്നു.
അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ മുസ്ലീം ലീഗിന്റെ തീരുമാനം നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചെങ്കിലും ഘടകകക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഒരു ഘടകകക്ഷിയുടെ നിലപാടിന് വഴങ്ങുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും, മറ്റ് സംസ്ഥാനങ്ങളിൽ സമാന സാഹചര്യം ഉണ്ടായാൽ അവിടെയും കോൺഗ്രസിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. ഈ വിഷയത്തിൽ ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ദീപ ദാസ് മുൻഷി എന്നിവരാണ് പങ്കെടുത്തത്. ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിലുള്ള അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
