ബെംഗളൂരു : ദേശീയപാത 766C (ബൈന്ദൂർ-റാണെബെന്നൂർ)പദ്ധതിയി ൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയത് വിവാദമാകുന്നു. മന്ത്രാലയത്തിൽ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥയാണ് പദ്ധതിക്ക് സ്റ്റേജ്-1 ക്ലിയറൻസ് നൽകിയത്. ഇതോടെ കേന്ദ്ര മന്ത്രാലയത്തിന്റെ മുൻ നിലപാടിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി.
മണിപ്പാൽ ബേർഡിംഗ് ആൻഡ് കൺസർവേഷൻ ട്രസ്റ്റ് (MBCT) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ നവംബറിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. പദ്ധതിയുടെ ഒരു ഭാഗം മൂകാംബിക വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല പ്രദേശത്തിലൂടെ (ESZ) കടന്നുപോകുന്നുണ്ടെങ്കിലും ഹൈവേ അധികൃതർ ഇത് മറച്ചുവെച്ചാണ് വനം ക്ലിയറൻസിന് അപേക്ഷിച്ചതെന്നായിരുന്നു പ്രധാന പരാതി. വന്യജീവി സങ്കേതത്തിന് പുറത്തുള്ള പകുതി ഭാഗത്തിന്റെ മാത്രം അനുമതി തേടുകയും ബാക്കി ഭാഗത്ത് നിയമവിരുദ്ധമായി പണി തുടരുകയും ചെയ്യുന്നത് ഗൗരവകരമായ നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഈ അന്വേഷണത്തിൽ എന്ത് നടപടിയുണ്ടായി എന്നതിൽ വ്യക്തത വരുത്താതെയാണ് മന്ത്രാലയം ഇപ്പോൾ അനുമതി പത്രം പുറത്തിറക്കിയിരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിലെ വിവിധ ഗ്രാമങ്ങളിലായി 4.37 ഹെക്ടർ (10.82 ഏക്കർ) വനഭൂമി പദ്ധതിക്കായി വകമാറ്റാൻ പുതിയ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് യശോദ കെ. ഒപ്പിട്ട കത്തിലൂടെ അനുമതി നൽകി.
അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചോ പരാതിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ചോ തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. ആരോപണവിധേയമായ പദ്ധതിക്ക് തിരക്കിട്ട് അനുമതി നൽകിയ നടപടിയിൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. വന്യജീവി സങ്കേതത്തെ ബാധിക്കുന്ന പദ്ധതിയിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]