ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്സ് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വിലയിൽ 30 ശതമാനത്തിലധികം വർധനവുണ്ടാകുമെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഓ ഗോ മിയ കിയാറ്റ് അറിയിച്ചു. ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സമാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്.
കോണ്ടം നിർമാണത്തിന് ആവശ്യമായ അമോണിയ, സിലിക്കൺ അധിഷ്ഠിത ലൂബ്രിക്കന്റുകൾ എന്നിവ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇത്തരം വസ്തുക്കളുടെ വില കുത്തനെ ഉയർന്നു.
കൂടാതെ, കപ്പൽ ഗതാഗതത്തിലെ പ്രതിസന്ധിയും ഇന്ധനവിലക്കയറ്റവും ചരക്ക് കൂലി വർധിക്കാൻ കാരണമായതും കമ്പനിക്ക് തിരിച്ചടിയായി. ഡ്യൂറെക്സ്, ട്രോജൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഉൽപ്പന്നങ്ങൾ നൽകുന്നത് കാരെക്സ് ആണ്.
സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ കോണ്ടത്തിന്റെ ആവശ്യകതയിൽ 30 ശതമാനം വർധനവുണ്ടായതായും കമ്പനി ചൂണ്ടിക്കാട്ടുന്നു. ജോലിയിൽ സുരക്ഷിതത്വമില്ലാത്ത കാലത്ത് പുതിയൊരു കുട്ടി വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതി ആളുകൾ ഗർഭനിരോധന മാർഗങ്ങളെ കൂടുതൽ ആശ്രയിക്കുന്നതാണ് ഇതിന് കാരണം. പ്രതിവർഷം അഞ്ച് ശതകോടിയിലധികം കോണ്ടമാണ് കാരെക്സ് ഉൽപ്പാദിപ്പിക്കുന്നത്.
യുദ്ധം മൂലം ഊർജ്ജ വിപണിക്ക് പുറമെ മറ്റ് ഉപഭോക്തൃ മേഖലകളിലും വിലക്കയറ്റം രൂക്ഷമാണ്. വിമാന ടിക്കറ്റ് നിരക്കുകൾ വർധിച്ചതിന് പിന്നാലെ പഞ്ചസാര, പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ എന്നിവയുടെ വിലയും ഉയരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ആഗോള വിപണിയിലെ ഈ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]