ബെംഗളൂരു: കർണാടകയിൽ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്കിടെ (CET) വിദ്യാർത്ഥികളുടെ പൂണൂൽ (യജ്ഞോപവീതം) അഴിപ്പിച്ചത് വലിയ വിവാദമാകുന്നു. ബെംഗളൂരു മടിവാളയിലെ കൃപാനിധി കോളേജിലാണ് അഞ്ച് ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ എഴുതണമെങ്കിൽ പൂണൂൽ അഴിക്കണമെന്ന് ഇൻവിജിലേറ്റർമാർ നിർബന്ധിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന്, പരീക്ഷാ സമയത്ത് പൂണൂൽ അഴിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു നടപടി ഉണ്ടായതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികളുടെ പരാതി:
ലോഹവസ്തുക്കൾ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ കമ്മലുകൾ ഊരിമാറ്റാൻ പറഞ്ഞത് അംഗീകരിക്കാമെന്നും എന്നാൽ ശരീരത്തിന്റെ ഭാഗമായി കരുതുന്ന പവിത്രമായ നൂൽ അഴിപ്പിച്ചത് വിവേചനമാണെന്നും പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി പറഞ്ഞു.
പരീക്ഷ എഴുതാൻ മറ്റ് മാർഗമില്ലാത്തതിനാലാണ് തങ്ങൾ ഈ നിർദ്ദേശം അനുസരിച്ചതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. പൂണൂലിന് പുറമെ കൈകളിൽ കെട്ടിയിരുന്ന ചുവപ്പും മഞ്ഞയും കലർന്ന ചരടുകളും (മൗലി) അഴിപ്പിച്ചതായി പരാതിയുണ്ട്.
പ്രതിഷേധവുമായി രക്ഷിതാക്കൾ:
പരീക്ഷയ്ക്ക് ശേഷം വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ കോളേജ് അധികൃതരെ തടയുകയും സർക്കാർ ഉത്തരവ് നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ശിവമോഗ, ബീദർ എന്നിവിടങ്ങളിലും സമാനമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ഉറപ്പുനൽകി.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി നേരിട്ട് തന്നെ ഇത്തരം നടപടികൾ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. ഉത്തരവുകൾ കാറ്റിൽ പറത്തി ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ബെംഗളൂരുവിൽ ഉയരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]