ബെംഗളൂരു: മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിയന്ത്രണം വിട്ട കാർ ബസിനിടയിലേക്ക് ഇടിച്ചുകയറിയതോടെ ഇടയിൽപ്പെട്ട തമിഴ്‌നാട് സ്വദേശിയായ വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു. ശ്രീനിവാസ നഗറിൽ താമസിക്കുന്ന എം. സ്വാമി ദുരൈ (50) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്.
തമിഴ്‌നാട്ടിൽ നിന്ന് ഭാര്യ ജയശ്രീക്കൊപ്പം ബംഗളൂരുവിൽ തിരിച്ചെത്തിയ സ്വാമി ദുരൈ ബി.എം.ടി.സി സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാർക്കിംഗ് സ്ഥലത്തെ ജീവനക്കാരൻ മറ്റൊരു വാഹനത്തിന് സ്ഥലമൊരുക്കുന്നതിനായി കാർ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നോട്ട് പാഞ്ഞുവന്ന കാർ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ബസിനും കാറിനുമിടയിൽ സ്വാമി ദുരൈയെ ഇടുക്കി.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാർക്കിംഗ് അറ്റൻഡന്റ് ബാലസുബ്രഹ്മണ്യത്തിനെതിരെ ബ്യാതരായണപുര ട്രാഫിക് പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]