ബെംഗളൂരു: കർണാടക കോൺഗ്രസിനുള്ളിൽ പുകയുന്ന അധികാരത്തർക്കത്തിന് അറുതി വരുത്താൻ ഹൈക്കമാൻഡ് നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ചർച്ചകൾക്കായി മെയ് പകുതിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇരുനേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി തീരുമാനമെടുത്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നേതൃമാറ്റത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപായി ഈ പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.
രണ്ട് പ്രധാന നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്. സിദ്ധരാമയ്യ സ്ഥാനമൊഴിയുകയാണെങ്കിൽ, അദ്ദേഹത്തിന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന് പാർട്ടിയിൽ ഉന്നത പദവി നൽകുകയും ചെയ്യുക.
സിദ്ധരാമയ്യ തുടരുകയാണെങ്കിൽ, മന്ത്രിസഭാ പുനഃസംഘടനയിൽ ശിവകുമാറിന്റെ അനുയായികൾക്ക് മുൻഗണന നൽകുക. കൂടാതെ, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് നൽകുക.
പിന്തുഗാമിയെ ചൊല്ലിയുള്ള ചർച്ചകൾ: സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ പകരം ആര് വരണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. എന്നാൽ, തന്നെ മാറ്റുകയാണെങ്കിൽ ദളിത് നേതാവും ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന താല്പര്യം സിദ്ധരാമയ്യ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
നേരത്തെ മാർച്ച് ആദ്യവാരം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകളും പാർലമെന്റ് ബജറ്റ് സമ്മേളനവും കാരണം ഇത് മാറ്റിവെക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]