ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച റാപ്പിഡോ ഡ്രൈവർ അറസ്റ്റിലായി. ബിടിഎം ലേഔട്ടിൽ നിന്ന് ഇന്ദിരാനഗറിലേക്ക് യാത്ര ചെയ്ത 25 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് ഡിജെ ഹള്ളി സ്വദേശിയായ മുഹമ്മദ് ഖാജ (21) അറസ്റ്റിലായത്.
മാർച്ച് 26-ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.
യാത്രയ്ക്കിടെ ഡ്രൈവർ യുവതിയോട് മോശമായി പെരുമാറുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഇയാൾ പിന്മാറിയില്ലെന്ന് പരാതിയിൽ പറയുന്നു. അപകടം തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ സുഹൃത്തിനെ വിവരം അറിയിക്കുകയും സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ദൃശ്യങ്ങൾ ഫോണിൽ പകർത്തി തുടങ്ങുകയും ചെയ്തു. താൻ ക്യാമറയിൽ പകരുന്നത് ശ്രദ്ധിച്ചിട്ടും പ്രതി തന്റെ മോശം പെരുമാറ്റം തുടർന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചു.
അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേസന്വേഷണത്തിൽ നിർണ്ണായക തെളിവായി മാറി. യുവതിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് കേസെടുത്ത ഇന്ദിരാനഗർ പോലീസ് പ്രതിയെ ഉടൻ തന്നെ പിടികൂടി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]