കണ്ണൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകഞ്ഞ നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ. സുധാകരൻ കണ്ണൂരിൽ തന്നെ മത്സരിക്കുമെന്ന് സൂചന.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഇളവ് നൽകിയതോടെയാണ് സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും രാജിഭീഷണിയും ഉയർത്തി സുധാകരൻ സമ്മർദ്ദം ശക്തമാക്കിയതോടെ നേതൃത്വം വഴങ്ങുകയായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് പിന്നാലെ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും സുധാകരന് അനുകൂലമായി നിലപാടെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെക്കുമെന്നും ബിജെപി കേന്ദ്രനേതൃത്വം സുധാകരന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നതോടെ ഹൈക്കമാൻഡ് തിടുക്കത്തിൽ തീരുമാനമെടുക്കുകയായിരുന്നു.
കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനനെ പരിഗണിച്ചിരുന്നെങ്കിലും സുധാകരന്റെ കടുത്ത നിലപാടിന് മുന്നിൽ ആ തീരുമാനം മാറി. കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂർ പ്രകാശിന് ഇളവ് ലഭിച്ചില്ല. സതീഷ് കൊച്ചുപറമ്പിൽ അവിടെ സ്ഥാനാർഥിയായേക്കും. ഇതിനിടെ ‘കോന്നിയിലേക്കില്ല’ എന്ന ഫേസ്ബുക്ക് പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചത് ശ്രദ്ധേയമായി.
യാതൊരു അപസ്വരങ്ങളുമില്ലാതെയാണ് ചർച്ചകൾ പൂർത്തിയാക്കിയതെന്നും സിപിഎമ്മിൽ നിന്ന് ഇനിയും ‘വിസ്മയങ്ങൾ’ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]