ബെംഗളൂരു: ആർടിഒ ഓഫീസുകളിൽ നേരിട്ടെത്താതെ വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്ക് അറുതി വരുത്താൻ കർശന നടപടികളുമായി കർണാടക ഗതാഗത വകുപ്പ്. ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ‘ജിയോ ഫെൻസിങ്’ സംവിധാനവും ‘എം-വാഹൻ’ മൊബൈൽ ആപ്പും നിർബന്ധമാക്കി.
ബെംഗളൂരുവിലെ കോറമംഗല ആർടിഒ ഓഫീസിൽ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വാഹനങ്ങൾക്ക് നേരിട്ടുള്ള പരിശോധന കൂടാതെ എഫ്.സി നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് അതേസമയം തന്നെ ബെംഗളൂരുവിൽ വച്ച് എഫ്.സി അനുവദിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 10,210 വാഹനങ്ങൾക്ക് വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിസാർ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്താണ് പുതിയ നിയമം?
ഈ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനാണ് ഗതാഗത വകുപ്പ് ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്:
ജിയോ ഫെൻസിങ്: ഓരോ ആർടിഒ ഓഫീസിനും നിശ്ചയിച്ചിട്ടുള്ള 500 മീറ്റർ പരിധിക്കുള്ളിൽ വാഹനം എത്തിയാൽ മാത്രമേ ഇനി പരിശോധന തുടങ്ങാൻ സാധിക്കൂ.
ഫോട്ടോകൾ നിർബന്ധം: വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള ആറ് വ്യത്യസ്ത ഭാഗങ്ങളുടെ ചിത്രങ്ങൾ ജിപിഎസ് ലൊക്കേഷൻ സഹിതം ആപ്പിൽ അപ്‌ലോഡ് ചെയ്യണം.
റീ-ഇൻസ്‌പെക്ഷൻ: ഓരോ ആർടിഒ ഓഫീസിലും നൽകുന്ന എഫ്.സികളിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും മേലുദ്യോഗസ്ഥർ നേരിട്ട് പുനഃപരിശോധന നടത്തണം.
വാഹന ഉടമകൾ ശ്രദ്ധിക്കാൻ
വാണിജ്യ വാഹനങ്ങളുടെ ഉടമകൾ നിശ്ചിത സമയത്ത് വാഹനം നേരിട്ട് ആർടിഒ ഓഫീസിലോ നിശ്ചയിക്കപ്പെട്ട പരിശോധനാ കേന്ദ്രത്തിലോ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓൺലൈൻ വഴി പണമടച്ച ശേഷം ആർടിഒ നൽകുന്ന സമയക്രമം പാലിച്ച് വാഹനം ഹാജരാക്കണം. സുതാര്യത ഉറപ്പാക്കുന്നതിലൂടെ വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
