ബെംഗളൂരു: തന്റെ പുതിയ സംരംഭമായ ‘ടെമ്പിൾ’-ലേക്ക് ആളുകളെ നിയമിക്കുന്നതിന് ദീപിന്ദർ ഗോയൽ മുന്നോട്ടുവെച്ച വിചിത്രമായ മാനദണ്ഡങ്ങളാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴിയൊരുക്കിയത്. കായികതാരങ്ങൾക്കായി അത്യാധുനിക വെയറബിൾ ഡിവൈസുകൾ (Wearables) നിർമ്മിക്കുന്ന സ്റ്റാർട്ടപ്പാണ് ടെമ്പിൾ. അതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾ കായികതാരങ്ങളെപ്പോലെ ഫിറ്റ്നസ് ഉള്ളവരായിരിക്കണമെന്നും കൃത്യമായ ബോഡി ഫാറ്റ് (Body Fat) ശതമാനം നിലനിർത്തണമെന്നുമാണ് ഗോയലിന്റെ വാദം.
പുരുഷന്മാർക്ക് 16 ശതമാനമോ അതിൽ താഴെയോ ബോഡി ഫാറ്റ് സ്ത്രീകൾക്ക് 26 ശതമാനത്തിൽ താഴെ ബോഡി ഫാറ്റ് എന്ന ശാരീരികക്ഷമത ഇല്ലാത്തവർക്ക് 3 മാസത്തിനുള്ളിൽ ഇത് കൈവരിക്കാമെന്ന ഉറപ്പിൽ അപേക്ഷിക്കാം. എന്നാൽ ലക്ഷ്യം കാണുന്നത് വരെ ഇവർ പ്രൊബേഷൻ കാലയളവിൽ ആയിരിക്കും എന്നതാണ് വിവാദമായ നിബന്ധനകൾ.
‘കോർപ്പറേറ്റ് കെണി’ എന്ന് ശ്രാവൺ ടിക്കൂ
റീതിങ്ക് സിസ്റ്റംസ് (Rethink Systems) സ്ഥാപകനും സിഇഒയുമായ ശ്രാവൺ ടിക്കൂ ഇതിനെ “അത്യന്തികമായ കോർപ്പറേറ്റ് കെണി” എന്നാണ് വിശേഷിപ്പിച്ചത്. ലിങ്ക്ഡ്ഇന്നിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം. “വർഷങ്ങളോളം സൊമാറ്റോ വഴി നമുക്ക് ചോലെ ബട്ടൂറെയും ബിരിയാണിയും എത്തിച്ചുതന്ന അതേ ആൾ, ഇപ്പോൾ അത് കഴിച്ചതിന്റെ പേരിൽ നമ്മളെ ജോലിയിൽ നിന്ന് ഒഴിവാക്കുന്നു! വിധിയുടെ വൈരുദ്ധ്യം നോക്കൂ. എന്നാണ് ശ്രാവൺ ടിക്കൂ പരിഹസിച്ചത്.
ജോലിഭാരം കാരണം പലരും രാത്രികാലങ്ങളിൽ ഓർഡർ ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങൾ ഇനി കരിയറിന് തന്നെ ഭീഷണിയാകുമെന്നും, അടുത്തതായി പ്ലാങ്ക് (Plank) ചെയ്തുകൊണ്ട് വേണമായിരിക്കും പി.ആർ.ഡി തയ്യാറാക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ മറ്റ് പ്രതികരണങ്ങൾ
വിഷയത്തിൽ പരിഹാസവും വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്: “പുതിയ നിയമന മാനദണ്ഡം കെപി െഎ-ക്ക് പകരം ബിഎം െഎ ആണോ?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, ഇനി ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പ്രവൃത്തിപരിചയത്തിനൊപ്പം ബോഡി ഫാറ്റ് ശതമാനവും നൽകേണ്ടി വരുമെന്ന് മറ്റൊരാൾ പരിഹസിച്ചു.
“എക്സ്ട്രാ ചീസ് (Extra Cheese) ഓർഡർ ചെയ്തിരുന്ന കാലത്തുനിന്ന് എക്സ്ട്രാ ആബ്സ് (Extra Abs) വേണ്ട കാലത്തേക്കുള്ള മാറ്റം” എന്നാണ് ഒരു കമന്റ്.
എങ്കിലും, ആരോഗ്യ ഉപകരണങ്ങൾ വിൽക്കുന്ന ഒരാൾ ആരോഗ്യവാനായിരിക്കണം എന്ന ഗോയലിന്റെ യുക്തിയെ പിന്തുണയ്ക്കുന്നവരും കുറവല്ല.
എന്താണ് ദീപിന്ദർ ഗോയലിന്റെ വിശദീകരണം?
“ലോകത്ത് മറ്റൊരു ഉപകരണത്തിനും അളക്കാൻ കഴിയാത്ത കാര്യങ്ങൾ കൃത്യതയോടെ അളക്കുന്ന വെയറബിൾ ഡിവൈസാണ് ഞങ്ങൾ നിർമ്മിക്കുന്നത്. സ്വന്തം ശരീരത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഉൽപ്പന്നം. അത്തരക്കാരെ സേവിക്കാൻ ഞങ്ങൾക്കും ആ ശാരീരികക്ഷമത വേണം,” എന്നാണ് ഗോയൽ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയത്.
