ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ ആശ്വാസം. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെജരിവാൾ ഉൾപ്പെടെയുള്ള 23 പേരെയും ഡൽഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി.
പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജി ജിതേന്ദർ സിങ്ങിന്റെ സുപ്രധാന വിധി. കെജരിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് 21 പേരെയും കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
കോടതി നിരീക്ഷണങ്ങൾ:
ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ കെജരിവാളിനും സിസോദിയയ്ക്കുമെതിരെ ഒരു തെളിവുപോലും ഹാജരാക്കാൻ സിബിഐക്ക് സാധിച്ചിട്ടില്ല. സിബിഐയുടെ അന്വേഷണ രീതിയെ കോടതി രൂക്ഷമായി വിമർശിച്ചു. കുറ്റപത്രത്തിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയ കോടതി, സാക്ഷിമൊഴികളോ മറ്റു രേഖകളോ കുറ്റപത്രത്തെ പിന്തുണയ്ക്കുന്നില്ലെന്ന് നിരീക്ഷിച്ചു.
‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കെജരിവാൾ
കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അരവിന്ദ് കെജരിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. “സത്യം ഒടുവിൽ വിജയിച്ചു” എന്ന് അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസാണിത്. നീതിപീഠത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കപ്പെട്ടു,” – കെജരിവാൾ പ്രതികരിച്ചു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയമായി വലിയ കരുത്തുപകരുന്നതാണ് ഈ വിധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ അനുകൂല വിധി രാഷ്ട്രീയ ആയുധമാക്കാനാണ് എ.എ.പി തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]