ബെംഗളൂരു : മൈസൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് കടുവയെ കണ്ടത്.
ഞായറാഴ്ച രാത്രി വൈകി വിമാനത്താവളപരിസരത്ത് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ ആദ്യം കണ്ടത്. തിങ്കളാഴ്ച രാവിലെ ആറോടെ വിമാനത്താവളപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞു. തിങ്കളാഴ്ച രാവിലെ റൺവേയിലേക്ക് നീങ്ങിയ കടുവ പിന്നീട് അപ്രത്യക്ഷമായി.
രണ്ടുദിവസമായിട്ടും കടുവയെ കണ്ടെത്താനാവാത്തതിനെത്തുടർന്ന് ബുധനാഴ്ച രാവിലെമുതൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു.കടുവയെ കണ്ടെത്തിയാൽ കീഴ്‌പ്പെടുത്താൻ നാല് ദസറ ആനകളെയെത്തിച്ചു. ഹർഷ, സുഗ്രീവ, കാഞ്ചൻ, പ്രശാന്ത് എന്നീ ആനകളെ മൈസൂരു യെൽവാളിലെ അലോകയിലാണ് എത്തിച്ചിരിക്കുന്നത്.
ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ. പരമേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സന്തോഷ് ഹുഗർ, മൃഗഡോക്ടർമാരായ ഡോ. വസീം മിർസ, ഡോ. ആദർശ്, പുള്ളിപ്പുലി ടാസ്‌ക് ഫോഴ്സ്, ആന ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥർ, നൂറിലധികം വരുന്ന വനംവകുപ്പ് ജീവനക്കാർ എന്നിവരാണ് കടുവയെ കണ്ടെത്തി പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്.
വിമാനത്താവളത്തിനു പിന്നിലെ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലിയിലൂടെ കടുവ അകത്തുകടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.കടുവയുടെ രോമം മുള്ളുവേലിയിൽ കുടുങ്ങിയിരിക്കുന്നതായും കണ്ടെത്തി.
കടുവ വിമാനത്താവള വളപ്പിനുള്ളിൽത്തന്നെ ഉണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.