തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകൾ, നഗരസഭകൾ, ത്രിതല പഞ്ചായത്തുകളിലാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആർ. ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം പാടിയത് തർക്കത്തിനിടയാക്കി. ‘പരമപവിത്രം’ എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവർത്തകർ പാടിയത്. അതേസമയം ബിജെപിയുടേത് വർഗീയ അജൻഡയാണെന്ന് സിപിഎം ആരോപിച്ചു.
പാസില്ലാതെയാണ് ബിജെപി പ്രവർത്തകർ അകത്ത് കയറിയതെന്നും സംവിധാനത്തെ അട്ടിമറിക്കാനാണ് ബിജെപിയുെട ശ്രമമെന്നും സിപിഎം അംഗങ്ങൾ ആരോപിച്ചു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ വേദി വിട്ടത്.
യുഡിഎഫ് അംഗം കെ.എസ്. ശബരീനാഥൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞചെയ്തത്. മറ്റുചില യുഡിഎഫ് അംഗങ്ങളും സമാനരീതിയിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]