കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്.
”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു” അതിജീവിത പറയുന്നു.
കേസിലെ ഒന്നാം പ്രതി തന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്ന് പറയുന്നത് ശുദ്ധമായ നുണയാണെന്നും അതിജീവിത പറയുന്നു. അയാള്‍ തന്റെ ഡ്രൈവറോ ജീവനക്കാരനോ തനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. താന്‍ വര്‍ക്ക് ചെയ്ത സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിച്ച വ്യക്തിയായിരുന്നു. ക്രൈം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളതെന്നും അതിജീവിത വ്യക്തമാക്കുന്നു.
വിധി പലരേയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ തനിക്ക് അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ മാറ്റം സംഭവിക്കുന്നുവെന്ന് പ്രോസിക്യൂഷനും മനസിലാക്കിയിരുന്നുവെന്നും നടി പറയുന്നു.
”നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു, നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധണുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്” എന്നും അതിജീവിത പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
