ബെംഗളൂരു : മുഖ്യമന്ത്രി പദത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു.
നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈകൊണ്ടാല്‍ കോണ്‍ഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വൊക്കാലിഗ സമുദായവും രംഗത്തെത്തി. ശിവകുമാറിന് നീതിനിഷേധിക്കപ്പെട്ടാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് വൈക്കാലിഗ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അത്തരമൊരു സന്ദേശം ലഭിച്ചിട്ടില്ലെന്നും തനിക്ക് ഒന്നിനും ധൃതിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം, കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെയും രാഹുലും കെസി വേണുഗോപാലും ഇന്നലെ വൈകീട്ട് ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നാളെയോ മറ്റന്നാളോ ഇത് സംബന്ധിച്ച് അന്തിമതിരുമാനം ഉണ്ടാകും. വിദേശത്ത് ആയതിനാല്‍ സോണിയാ ഗാന്ധി കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.