ബെംഗളൂരു : മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കോളേജ് കാംപസുകളിൽ രാഷ്ട്രീയം തിരിച്ചെത്തുന്നു. വിദ്യാർഥിരാഷ്ട്രീയത്തിന് വീണ്ടും അനുമതിനൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
ബെംഗളൂരുവിൽ നടത്തിയ ഭരണഘടനാദിനപരിപാടിയിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂണിയനുകൾ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഒരുങ്ങുന്നത്.
ബെംഗളൂരുവിലെ കാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെപേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. 1989 വരെ കാംപസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ശിവകുമാർ അടക്കമുള്ളവർ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സാമൂഹികപ്രവർത്തനരംഗത്ത് എത്തിയതാണ്.
കാംപസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനംനടത്താൻ സമിതിയെ നിയമിക്കുമെന്ന് ശിവകുമാർ അറിയിച്ചു.
ഏതുരീതിയിൽ കാംപസുകളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നത് സമിതി ശുപാർശചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തഘട്ട നടപടിയെടുക്കും. കാംപസുകൾ നേതാക്കളെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യും. തനിക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റുലഭിച്ചത് വിദ്യാർഥിരാഷ്ട്രീയപ്രവർത്തനത്തെ തുടർന്നാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻഎസ്‌യുവിന്റെ പ്രവർത്തനം കർണാടകത്തിൽ ശക്തമാക്കുന്നതിനുവേണ്ടികൂടിയാണ് വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുന്നത്. പാർട്ടി ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ കർണാടകത്തിൽ കോൺഗ്രസിന് കൂടുതൽ കരുത്തുപകരാൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ആർഎസ്എസ് വിദ്യാർഥികളുടെ ഇടയിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ഇതിനെ ചെറുക്കാൻ കാംപസിൽ രാഷ്ട്രീയപ്രവർത്തനം വേണമെന്നാണ് രാഹുലിന്റെയടക്കം വിലയിരുത്തൽ. കാംസുകളിൽ രാഷ്ട്രീയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രാഹുൽ കത്തുനൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.