ബെംഗളൂരു : സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനംചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം.
ഗ്രാമവാസിയായ സിദ്ധരാജു മകളെ കൊണ്ടുവിടാൻ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾവളപ്പിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്.
അപകടകരമായ സാഹചര്യത്തിലാണ് വിദ്യാർഥികൾ ജലസംഭരണിയിൽനിന്ന് വെള്ളംകോരുന്നതെന്ന് സിദ്ധരാജു പറഞ്ഞു. അധ്യാപകർ നിർബന്ധിച്ചതിനാലാണ് ശൗചാലയം ശുചീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധരാജു ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
കുട്ടികൾ വെള്ളമെടുക്കുന്ന ദൃശ്യം സിദ്ധരാജു മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യത്തിന്റെ പകർപ്പുസഹിതമാണ് പരാതി നൽകിയത്. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡിഡിപിഇ എസ്.ടി. ജവരെഗൗഡ, ബിഇഒയ്ക്ക് നിർദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.