ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാൾ മുൻപ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താൽപര്യമില്ലെന്ന് ശാലിനി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. താൽപര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനിരാജ് മദ്യലഹരിയിൽ ആയിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.