ബെംഗളൂരു : അഞ്ചുവർഷത്തിനുള്ളിൽ ബെംഗളൂരുവിൽ കുട്ടികളെ ദത്തെടുക്കുന്നതിൽ 72 ശതമാനം വർധന. 2020-21 സാമ്പത്തികവർഷം നഗരത്തിൽനിന്ന് 37 കുട്ടികളെയാണ് വിവിധയിടങ്ങളിൽനിന്നുള്ളവർ ഏറ്റെടുത്തത്.
കഴിഞ്ഞ സാമ്പത്തികവർഷം ഇത് 64 കുട്ടികളായി വർധിച്ചു. വിദേശരാജ്യങ്ങളിൽനിന്നുള്ളവർ അടക്കം കുട്ടികളെ ദത്തെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെയുള്ള കണക്കിൽ 20 ശതമാനത്തോളം വർധനയുണ്ടായി.
2020-21-ൽ കർണാടകത്തിൽനിന്ന് ആകെ 256 കുട്ടികളെയാണ് ദത്തെടുത്തത്. കഴിഞ്ഞവർഷം ഇത് 306 ആയി വർധിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾവരെയുണ്ട്.
സംസ്ഥാനത്ത്നിന്ന് ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുന്നതിൽ അധികവും വിദേശികളാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ സംസ്ഥാനത്ത്നിന്ന് ഭിന്നശേഷിക്കാരായ 155 കുട്ടികളെ വിവിധയാളുകൾ ദത്തെടുത്തിട്ടുണ്ട്. ഇതിൽ 108-പേരെയും ദത്തെടുത്തത് യുഎസ്, കാനഡ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്.
2020-21 മുതൽ 2024-25 വരെ സംസ്ഥാനത്തുനിന്ന് 1,385 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. നിലവിൽ 55 ഭിന്നശേഷിക്കാരായ കുട്ടികളടക്കം 84 കുട്ടികൾ ദത്തെടുക്കലിന് ലഭ്യമാണ്. എന്നാൽ, കുട്ടികൾക്കുവേണ്ടി രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത് 2500-ഓളം പേരാണ്. സംസ്ഥാനത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ ഇതിൽ ഉൾപ്പെടുന്നു.
ദത്ത് നൽകാൻ കഴിയുന്ന കൂടുതൽ കുട്ടികളെ സർക്കാർ, സ്വകാര്യ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടെ രക്ഷാധികാരികളായവർ ദത്തുനൽകാൻ തയ്യാറാകുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
ഒരോകുട്ടികളെയും ദത്തുനൽകുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് നേരത്തേ കോടതിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. 2023 മുതൽ ഇതിനുള്ള അധികാരം ഒരോ ജില്ലയിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകി. ഇതോടെ ദത്ത് നടപടികൾ വേഗത്തിലായിട്ടുണ്ട്.
നടപ്പുവർഷം ഇതുവരെ 190 കുട്ടികളെ ദത്ത് നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്നുമാത്രം 36 പേരെയാണ് ദത്തെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.