ബെംഗളൂരു : പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാക്കി ലിംഗായത്തുകൾ. കഴിഞ്ഞദിവസംനടത്തിയ ബസവ സംസ്കൃതി അഭിയാൻ സമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി.
സിക്ക്, ബുദ്ധ തുടങ്ങിയ വിഭാഗങ്ങളെപോലെ ലിംഗായത്ത് വ്യത്യസ്ത മതവിഭാഗമാണ് എന്നാണ് ഇവരുടെവാദം. ഇതിനായി പോരാടണമെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച നേതാക്കൾ ആഹ്വാനംചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിലാണ് ആവശ്യം ഉയർന്നത്.
ലിംഗായത്തുകളുടെ ഏറെ നാളത്തെ ആവശ്യമാണിത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഇതിന് നടപടി ആരംഭിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് ജാതിസർവേ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും ആവശ്യം ഉയർന്നിരിക്കുന്നത്.
സർവേയിൽ പങ്കെടുക്കുന്ന ലിംഗായത്ത് വിഭാഗക്കാർ മതവിഭാഗം രേഖപ്പെടുത്തുമ്പോൾ ഹിന്ദു എന്നതിനു പകരം മറ്റുള്ളവർ എന്ന വിഭാഗത്തിൽ ലിംഗായത്ത് എന്ന് എഴുതണമെന്നാണ് സമുദായനേതാക്കളുടെ നിർദേശം.
പ്രത്യേകമതവിഭാഗമായി മാറുന്നതിനുള്ള ലിംഗായത്തുകളുടെ ആവശ്യത്തിന് വിരുദ്ധനിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. മതം ഹിന്ദുവെന്നും ജാതി ലിംഗായത്ത് എന്നും രേഖപ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ബിജെപിയും നിലപാടിനെ പിന്തുണച്ച മഠാധിപതിയെ ലിംഗായത്ത് ട്രസ്റ്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.