ബെംഗളൂരു: സംസ്ഥാനത്തു നിരോധിച്ച ബൈക്ക് ടാക്സികൾക്കു പ്രതീക്ഷ പകർന്നു കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ.
സ്വകാര്യ ബൈക്കുകൾ ടാക്സിയായി ഓടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാന സർക്കാർ നിരോധനം പിൻവലിക്കണമെന്നാണ് റൈഡർമാരുടെ ആവശ്യം.
ബൈക്ക് ടാക്സികൾക്ക് അന്തിമ അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും.
ടാക്സികൾക്ക് അനുമതി നൽകുന്നതിന് കമ്പനികളിൽനിന്ന് നിശ്ചിത തുക ഫീസായി ഏർപ്പെടുത്താമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു.
മോട്ടർ വെഹിക്കിൾ നിയമത്തിൽ ഭേദഗതി വരുത്തി പ്രതിദിന, പ്രതിവാര അടിസ്ഥാനത്തിൽ ഫീസ് വാങ്ങാം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജൂൺ 16 മുതലാണ് സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് മോട്ടർ വാഹനവകുപ്പ് നിരോധനം ഏർപ്പെടുത്തിയത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യംചെയ്ത് വെബ്ടാക്സി കമ്പനികൾ ഡിവിഷൻ ബെഞ്ചിന് ഹർജി നൽകിയിരുന്നു. ബൈക്ക് ടാക്സി സർവീസിന് കൃത്യമായ മാനദണ്ഡം നിർണയിക്കാൻ സർക്കാർ തയാറാകാതെ വന്നതോടെയാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.
ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.