ബെംഗളൂരു : കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയതിന് സസ്പെൻഷൻ നേരിട്ട 18 ബിജെപി എംഎൽഎമാർക്ക് ഒടുവിൽ സഭയിൽ തിരികെയെത്താൻ വഴിതെളിഞ്ഞു.
ഇവരുടെ സസ്പെൻഷൻ രണ്ടു മാസത്തിനുശേഷം പിൻവലിച്ചു. എംഎൽഎമാർ ഖേദപ്രകടനം എഴുതിനൽകിയതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടയിൽ മാർച്ച് 21-നാണ് സ്പീക്കർ യു.ടി. ഖാദർ സഭ സ്തംഭിപ്പിക്കുന്ന നിലയിൽ ബഹളമുണ്ടാക്കിയ എംഎൽഎമാരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
മന്ത്രി കെ.എൻ. രാജണ്ണ സഭയിൽ ഉന്നയിച്ച ഹണി ട്രാപ്പ് ആരോപണത്തെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളം.
പിന്നീട്, സസ്പെൻഷൻ പിൻവലിക്കണമെന്ന് ബിജെപി പലതവണ ആവശ്യപ്പെട്ടിട്ടും സ്പീക്കർ പിന്നോട്ടുപോയില്ല. ബിജെപി നേതാക്കൾ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെക്കണ്ട് പരാതി നൽകിയിരുന്നു. നിയമനടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു.
പ്രതിപക്ഷനേതാവ് ആർ. അശോക, സ്പീക്കർ യു.ടി. ഖാദർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് നടപടി പിൻവലിക്കാൻ തീരുമാനമായത്. അടുത്തമാസം നിയമസഭയുടെ വർഷകാലസമ്മേളനം ആരംഭിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
