വേടന്റെ വിവാദ ശരങ്ങളേറ്റ് റേഞ്ച് ഓഫിസര്‍ തെറിച്ചു. റാപ് ഗായകന്‍ വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍. അതീഷിനെ സ്ഥലം മാറ്റാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. ആർ.അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരിക്കുന്നത്.
വേടനെതിരെ വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതല്‍ അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന് വകുപ്പു മന്ത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും റിപ്പോർട്ട് തേടുകയും ചെയ്തു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് റാപ്പറിനെതിരെ സ്വീകരിച്ച നിയമനടപടികളിൽ റേഞ്ച് ഓഫീസർക്കു പിഴവുണ്ടായിട്ടില്ല എന്ന റിപ്പോർട്ടാണ് വനംവകുപ്പ് സെക്രട്ടറി മന്ത്രിക്കു നൽകിയത്.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത കാര്യങ്ങള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വകുപ്പുതല അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി വിലയിരുത്തിയാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റു തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വേടനെ പിന്തുണച്ചും വനംവകുപ്പിനെ കുറ്റപ്പെടുത്തിയും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റേഞ്ച് ഓഫിസര്‍ തെറിച്ചത്. വനംവകുപ്പിന്റെ പ്രവർത്തിയിൽ സിപിഎമ്മും സിപിഐയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.