കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു.
ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയിലായിരുന്നു സംഭവം.
കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ വലിച്ചിറക്കി പുറത്തിട്ടശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഉടൻ തന്നെ സമീപമുള്ള എ ജെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
മംഗളൂരു നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 2022 ജൂലൈയിൽ സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ (23) എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി.
ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് സുഹാസ്. ദക്ഷിണ കന്നഡ ജില്ലയിലും മംഗളൂരുവിലുമായി അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുഹാസ് ഷെട്ടിയെന്ന് പൊലീസ് പറഞ്ഞു.
ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്.