പാകിസ്താന് അനുകൂലമായി സംസാരിക്കുന്നത് തെറ്റ്; ‘പാക് മുദ്രാവാക്യം വിളിച്ചെങ്കിൽ രാജ്യദ്രോഹപരം; സിദ്ധരാമയ്യ

ബെംഗളൂരു : പാകിസ്താന് അനുകൂലമായി സംസാരിക്കുന്നത് തെറ്റാണെന്നും അത് രാജ്യദ്രോഹപരമാണെന്നും മംഗളൂരുവിലെ മലയാളിയുവാവിന്റെ കൊലപാതകത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ക്രിക്കറ്റ് കളിക്കിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിൽ പ്രകോപിതരായാണ് യുവാവിനെ അക്രമികൾ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ബുധനാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വയനാട് പുൽപ്പള്ളി സ്വദേശി അഷ്‌റഫിനെയാണ് ഒരുസംഘമാളുകൾ ചേർന്ന് തല്ലിക്കൊന്നത്.

‘‘പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കിൽ ആരായാലും അത് തെറ്റാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരുകയാണ്.

റിപ്പോർട്ട് വരട്ടെ. ആരുടെ പേരിൽ എന്തുനടപടിയാണ് എടുക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത വരും’’ -സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, പാക് മുദ്രാവാക്യം വിളിച്ചെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്നുപറഞ്ഞ് വിവാദത്തിലായ സിദ്ധരാമയ്യ വിമർശനത്തിൽനിന്ന്‌ തലയൂരാനുള്ള ശ്രമത്തിലാണ്. ഇതുലക്ഷ്യമിട്ടാണ് പാകിസ്താനെതിരായ പ്രസ്താവന സിദ്ധരാമയ്യ നടത്തിയതെന്നാണ് സൂചന.

യുദ്ധംവേണ്ടെന്ന സിദ്ധരാമയ്യയുടെ പരാമർശം പാകിസ്താൻ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. സിദ്ധരാമയ്യ ശത്രുരാജ്യത്തിന്റെ പാവയാണെന്ന് ബിജെപി ആരോപിച്ചു. യുദ്ധം പൂർണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കിൽ വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു.

അതിനിടെ, പാകിസ്താൻ പതാകയേന്തിയുള്ള സിദ്ധരാമയ്യയുടെ എഐ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്തതിന് വിധാൻസൗധ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അരുൺ ഫെർടാഡോ നൽകിയ പരാതിയിൽ ‘നമ്മ മോദി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിലാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us