ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രണ്യ റാവുവിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.
ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് ഹർജി തള്ളിയത്. മാർച്ച് 14-ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയും മാർച്ച് 27-ന് സെഷൻസ് കോടതിയും നടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, നടിക്കെതിരേ കൊഫെപോസ വകുപ്പ് ചുമത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) നിർദേശപ്രകാരം സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കൊഫെപോസ ചുമത്തി ഉത്തരവിറക്കിയത്.
കേസിൽ കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും ഈ വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും അന്വേഷണവുമായി സഹകരിക്കാത്തതിനാലുമാണ് കൊഫെപോസ ചുമത്തിയത്.
കഴിഞ്ഞ മാസം മൂന്നിനാണ് 14.2 കിലോഗ്രാം സ്വർണവുമായി നടിയെ ബെംഗളൂരു വിമാനത്താവളത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിന്നാലെ നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.