ബെംഗളൂരു : രാമനഗരയിൽ ജാതി അധിക്ഷേപത്തിനിരയാവുകയും അക്രമികൾ കൈപ്പത്തി മുറിച്ചു കളയുകയും ചെയ്ത ദളിത് യുവാവിന് സർക്കാർ 13.91 ലക്ഷം രൂപ അനുവദിച്ചു.
കൃത്രിമ കൈപ്പത്തിക്കുള്ള ചെലവിലേക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലായിൽ മാലഗലു സ്വദേശിയായ അനീഷ് കുമാറിന്റെ (32) കൈയാണ് ഒരു സംഘമാളുകൾ മുറിച്ചുകളഞ്ഞത്.
ആക്രമണത്തിന്റെ കാഠിന്യം കണക്കിലെടുത്താണ് സാമൂഹിക ക്ഷേമവകുപ്പ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലായ് 21-ന് ആദി കർണാടക സമുദായത്തിൽപ്പെട്ട അനീഷ് കുമാർ ബന്ധുവിനൊപ്പം നടക്കുന്നതിനിടെ ഇതര സമുദായത്തിലെ ചിലർ ജാതി അധിക്ഷേപം നടത്തി.
പിന്നീട് അക്രമികൾ അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ മർദിക്കുകയും അനീഷിന്റെ കൈപ്പത്തി മുറിച്ചു മാറ്റുകയുമായിരുന്നു.
ആക്രമണത്തിൽ മൂന്നു സ്ത്രീകളുൾപ്പടെ ഏഴുപേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കനകപുര സ്വദേശികളായ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.