ബെംഗളുരു: തുമകുരുവില്‍ ഗ്രാമവാസികളുടെ പേരുവിവരങ്ങള്‍ ഉപയോഗിച്ച് മൈക്രോഫിനാൻസ് കമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പ തട്ടിയെടുത്ത ശേഷം ദമ്പതികള്‍ ഒളിവില്‍ പോയതായി പരാതി.
മധുഗിരി താലൂക്കിലെ പുരവര ഹോബ്ലിയിലെ ദൊഡ്ഡഹോസഹള്ളിയില്‍നിന്നുള്ള ദമ്പതികളാണ് മുങ്ങിയത്.
കുറ്റാരോപിതരായ യു. പ്രതാപ്, രത്നമ്മ എന്നിവർ നടത്തിയ തട്ടിപ്പ് 35ഓളം ഗ്രാമീണർക്ക് മൈക്രോഫിനാൻസ് കമ്പനികളില്‍ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിക്കാൻ തുടങ്ങിയതോടെയാണ് പുറത്തായത്.
നല്ല വിദ്യാഭ്യാസവും സമൂഹത്തില്‍ വിശ്വാസ്യതയുമുള്ള ദമ്പതികള്‍, സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞ് കർഷക കുടുംബങ്ങളില്‍ നിന്നുള്ള 35 സ്ത്രീകളില്‍നിന്ന് ആധാർ കാർഡുകള്‍ ശേഖരിക്കുകയായിരുന്നു.
ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് 10ല്‍ അധികം മൈക്രോഫിനാൻസ് കമ്പനികളില്‍നിന്ന് 50 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി.
ഗ്രാമവാസികളുടെ ആധാർ വിശദാംശങ്ങള്‍ ഉപയോഗിച്ച് പരമാവധി വായ്പത്തുക സുരക്ഷിതമാക്കാൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി.
ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും വായ്പത്തുക തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമീണർ പോലീസില്‍ പരാതി നല്‍കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.