ബെംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു.
അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നതോടെ പോലീസ് അന്വേഷണം തുടങ്ങി.
പെരിയപട്ടണ താലൂക്ക് സ്വദേശിയായ കെ. ശാന്തിയാണ് (27) മരിച്ചത്.
കേന്ദ്രസർക്കാറിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാല്‍നഗർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടന്നത്.
വന്ധ്യംകരണത്തിനായി 12 സ്ത്രീകള്‍ രജിസ്റ്റർ ചെയ്തിരുന്നു.
ഇതില്‍ ശാന്തിക്ക് ശസ്ത്രക്രിയക്ക് മുമ്പായുള്ള അനസ്തേഷ്യ നല്‍കിയതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
തുടർന്ന് കുടക് മടിക്കേരിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിക്കുന്നതിന് മുമമ്പേ ശാന്തി മരിച്ചതായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി മടിക്കേരിയിലെ ജില്ല ആശുപത്രിയിലെത്തി ഡോക്ടർമാരുമായി വാക്കേറ്റത്തിലേർപ്പെട്ടു.
മടിക്കേരി പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുടക് ജില്ല പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
യുവതിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയതിനെത്തുടർന്ന് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു.
എന്നാല്‍, ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് വിദഗ്‌ധ സംഘമായിരുന്നെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. സതീഷ് പറഞ്ഞു.
കുടക്, ദക്ഷിണ കന്നട, മറ്റു ജില്ലകള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കല്‍ സംഘമാണിത്.
സംഘത്തിന്റെ 20 വർഷത്തെ ശസ്ത്രക്രിയകളില്‍ ആദ്യത്തെ മരണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.