ഗുണ്ടൽപേട്ടിൽ അപകടം 6 വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

സുൽത്താൻബത്തേരി : ഓണാവധിക്ക് കർണാടക ഗുണ്ടൽപേട്ടിലെ പൂപ്പാടം സന്ദർശിക്കാനെത്തിയ കുടുംബത്തിലെ മൂന്നുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ് (38), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (ആറ്്) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ട് ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു അപകടം.

പൂപ്പാടങ്ങൾ സന്ദർശിച്ചശേഷം ധനേഷും കുടുംബവും ബത്തേരി ഭാഗത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് കരിങ്കല്ലുകയറ്റി വരുകയായിരുന്ന ടോറസ് ലോറി ബൈക്കിന്റെ പിന്നിൽ ഇടിച്ചുകയറിയത്.

ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകൻ ഇഷാൻ കൃഷ്ണയും ബൈക്കും ലോറിക്കടിയിൽ കുടുങ്ങിപ്പോയിരുന്നു.

ഇവരെയും വലിച്ചുകൊണ്ട് 200 മീറ്ററോളം ദൂരം മുന്നോട്ടുപോയശേഷമാണ് ലോറി നിന്നത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളെ നാട്ടുകാർചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ഓണാവധിക്ക് വീട്ടിലെത്തിയ ധനേഷ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഭാര്യയും മകനുമായി ഗുണ്ടൽപേട്ടിലേക്ക് പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us