76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ചു

ബെംഗളൂരു : സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുണ്ടായിരുന്ന ഹൈദരാബാദ് സംസ്ഥാനം കർണാടകത്തിൽ ലയിച്ചതിന്റെ സ്മരണപുതുക്കി 76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ച് കർണാടക സർക്കാർ.

ഇതോടനുബന്ധിച്ച് കല്യാണ കർണാടകയുടെ ഭാഗമായ കലബുറഗിയിലാണ് ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേർന്നത്. മേഖലയുടെ വികസനത്തിന് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചു.

1,685 കോടി രൂപ ചെലവിൽ കലബുറഗിയെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി വരികയാണെന്ന് ആഘോഷം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പിന്നാക്ക ജില്ലയിലെ ജീവിതനിലവാരം വർധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലബുറഗി, ബെല്ലാരി മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി 200 കോടി വീതം അനുവദിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ആയിരംകോടി രൂപ ചെലവിൽ ഗ്രാമീണ മേഖലകളിലൂടെ 1,150 കിലോമീറ്റർ റോഡ് നിർമിക്കാനുള്ള കല്യാണപഥ പദ്ധതി നടപ്പാക്കും. റായ്ചൂരുവിൽ എയിംസ് സ്ഥാപിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കുമെന്നും ഇതിന് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

100 കോടി രൂപ ചെലവിൽ കൊപ്പാളിലെ അഞ്ജനാദ്രി മലയുടെ വികസനം, 130 കോടി രൂപ ചെലവിൽ 18 പുതിയ താലൂക്കുകൾക്ക് ആസ്ഥാന കെട്ടിടം, മാൻവിയിലെ ചിക്കാൽപർവിയിൽ തുംഗഭദ്ര നദിക്കുകുറുകെ 397 കോടി രൂപയുടെ പാലം തുടങ്ങിയ പദ്ധതികളും നടപ്പാക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us