വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയെ സി.ഐ.ഡി. ചോദ്യംചെയ്യാൻ തുടങ്ങി

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ് സാവന്തിനെ (22) സി.ഐ.ഡി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ ആരംഭിച്ചു.

വ്യാഴാഴ്ച ഹുബ്ബള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ ചോദ്യംചെയ്യാനായി എട്ടുദിവസത്തേക്ക് സി.ഐ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹുബ്ബള്ളി വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെയാണ് (20) ഇക്കഴിഞ്ഞ 15-ന് കൊലചെയ്യപ്പെട്ടത്.

അഞ്ജലിയുമായി പ്രണയത്തിലായിരുന്നെന്നും സഹോദരിയുടെ വിദ്യാഭ്യാസത്തിനായി മൂന്നുലക്ഷംരൂപ കടം നൽകിയിരുന്നെന്നും ഗിരീഷ് ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇത് തിരിച്ചുചോദിച്ചതോടെ അഞ്ജലിയും കുടുംബവും തന്നെ അവഗണിച്ചതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞു. ഉദ്യോഗസ്ഥർ ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്ന് അവർ അറിയിച്ചു. മദ്യപാനിയും റൗഡിയുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ അഞ്ജലിയുടെ കുടുംബം അകറ്റിനിർത്തിയതെന്നാണ് സൂചന.

ഇയാൾ നേരത്തെ നാല് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഒരുതവണ അറസ്റ്റിലായിട്ടുമുണ്ട്.

കൊലനടത്തിയശേഷം ഗിരീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച ദാവണഗെരെയിൽ തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ചികിത്സയ്ക്കു വിധേയമാക്കിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us