വിനോദയാത്രയ്ക്കുവന്ന മലയാളി വയോധികയ്ക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു

ബെംഗളൂരു : മൈസൂവിലേക്ക് വിനോദയാത്രയ്ക്കുവന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.

കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ(66)യാണ് ഗൂഡല്ലൂർ ചെക്പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആക്രമണത്തിനിരയായത്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് തമിഴ്നാട്ടിലെ തെരേപ്പള്ളി ചെക്പോസ്റ്റിന് സമീപം ശൗചാലയത്തിൽ കയറി തിരികെ റോഡിലേക്കിറങ്ങുമ്പോൾ പിന്നാലെയെത്തിയ കാട്ടാന തുമ്പിക്കൈക്ക് തങ്കമ്മയെ അടിച്ചുവീഴ്ത്തുകയായിരുന്നു.

ആനയുടെ കാലുകൾക്കിടയിൽപ്പെട്ടെങ്കിലും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആന പിൻവാങ്ങി.

തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഗൂഡല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കൂടെയുണ്ടായിരുന്ന ബന്ധുക്കളും തൊട്ടടുത്തുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് ആശുപത്രിയിലെത്തിച്ചത്.

വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽനിന്ന് കുടുംബാംഗങ്ങൾക്കൊപ്പം ബസിലാണ് തങ്കമ്മ മൈസൂരുവിലേക്ക് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us